ഇറ്റലി/കാനഡ: യൂറോപ്പിൽ നടന്ന വൻ ചോക്ലേറ്റ് മോഷണത്തിന് പിന്നാലെ കർശന സുരക്ഷയുമായി നെസ്‌ലെയുടെ കിറ്റ്കാറ്റ്. ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന 12 ടണ്ണിലധികം കിറ്റ്കാറ്റ് ചോക്ലേറ്റുകൾ കയറ്റിയ ട്രക്ക് മോഷണം പോയതാണ് നടപടിക്ക് കാരണമായത്.
കഴിഞ്ഞ ആഴ്ച നടന്ന ഈ സംഭവം യൂറോപ്പിലെ ഏറ്റവും വലിയ ചോക്ലേറ്റ് കവർച്ചകളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഏകദേശം 4 ലക്ഷത്തിലധികം ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. പല ദിവസങ്ങളായി പോലീസ് അന്വേഷണം നടത്തിയെങ്കിലും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ, കാനഡയിലെ കിറ്റ്കാറ്റ് ഫാക്ടറി ചോക്ലേറ്റ് വിതരണം നടത്താൻ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. സുരക്ഷാ വാഹനങ്ങൾക്കിടയിൽ ട്രക്കുകൾ നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ചിലർ ഇത് കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണെന്ന് അഭിപ്രായപ്പെട്ടെങ്കിലും, മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചോക്ലേറ്റുകൾ വിപണിയിലെത്തിയാലും ലേബൽ ഉപയോഗിച്ച് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല.




