എറണാകുളം: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി പൊലീസാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ (32) അറസ്റ്റിലായി.
തോപ്പുംപടിയിലെ നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന നൗഫലിന്റെ കാറിൽ പൊലീസ് പരിശോധന നടത്തിയത്.
കാറിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം എംഡിഎംഎ കണ്ടെത്തി. കാറിലുണ്ടായിരുന്ന പുതിയ കൂളറിനും ടവർ ഫാനിനുമുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കാർഡ്ബോർഡ് പായ്ക്കുകളിലായിരുന്നു ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്.
നൗഫൽ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് കാർ പാർക്ക് ചെയ്തിരുന്നത്. പിടികൂടിയ മയക്കുമരുന്നിന് നിലവിലെ വിലയനുസരിച്ച് ഒരു കോടിയിലേറെ രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഓപ്പറേഷൻ തുഫാൻ നടക്കുന്നതിനിടയിലും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലകളിൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനെതിരെ കൊച്ചിയിലെ ജനജാഗ്രതാ സമിതി സമരം നടത്തിയിരുന്നു. ഇതിനിടെയാണ് കൊച്ചിയിൽ കേരളത്തിലെ തന്നെ വലിയ എംഡിഎംഎ വേട്ടകളിലൊന്ന് നടന്നത്.



