ന്യൂഡൽഹി: കോക്രോച് ജനത പാർട്ടി സ്ഥാപകനും സോഷ്യൽ മീഡിയ പ്രവർത്തകനുമായ അഭിജീത് ദിപ്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. നിലവിൽ അമേരിക്കയിലുള്ള അദ്ദേഹം ജൂൺ 6ന് ദില്ലിയിലെത്തി ജന്തർ മന്തറിൽ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് രാജ്യത്തെ യുവാക്കളോട് സമരത്തിൽ പങ്കുചേരാൻ അഭിജീത് ആഹ്വാനം ചെയ്തത്. നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദില്ലി വിമാനത്താവളത്തിൽ നിന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കാൽനടയായി എത്തി, ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടുമെന്നും അഭിജീത് അറിയിച്ചു. സമരം സമാധാനപരമായിരിക്കുമെന്നും യുവാക്കൾ ഒരുമിച്ച് ശബ്ദമുയർത്തിയാൽ അധികാരികൾ അത് കേൾക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജീത് ദിപ്കെ, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ്. അദ്ദേഹം ആരംഭിച്ച കോക്രോച് ജനത പാർട്ടി എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ പിന്തുണ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തതിനെതിരെ അഭിജീത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് കോടതി വിശദീകരണം തേടിയതായും വിവരം.






