തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യുന്നതിനുള്ള കെഎസ്ഇബിയുടെ ഒരുക്കങ്ങളെ വിമർശിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതികൾ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാൻ കഴിയുമായിരുന്നെന്ന് കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.
പകൽ സമയത്ത് സോളാർ ഉൽപാദനം കൂടുന്നതിനാൽ കെഎസ്ഇബിക്ക് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ദിവസം 60 ലക്ഷം മുതൽ ഒരുകോടി യൂണിറ്റ് വരെ വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറുകൾ ഉണ്ടാക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്നും കമ്മിഷൻ വിമർശിച്ചു. വേനൽക്കാലത്ത് യൂണിറ്റിന് 10 രൂപ വരെ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടിയ അപേക്ഷയുടെ പരിഗണനയിലാണ് കമ്മിഷൻ.
2025 ജൂലായിൽ സോളാർ എനർജി കോർപ്പറേഷനുമായി ബിഇഎസ്എസ് കരാർ ഒപ്പുവെച്ചിരുന്നു. 15 മാസമാണ് നിർമാണ കാലാവധി. പദ്ധതി നേരത്തെ പൂർത്തിയാക്കിയാൽ പ്രോത്സാഹനം ലഭിക്കുമെന്നിരിക്കിലും അതിനുള്ള ശ്രമം നടന്നില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി. അതേസമയം, വൈദ്യുതി വാങ്ങാനുള്ള അപേക്ഷ 21-നാണ് നൽകിയതെന്നും ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം സമർപ്പിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. കമ്മിഷൻ അപേക്ഷ പിന്നീട് തീരുമാനിക്കും.







