പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സംഘർഷങ്ങളും ഇന്ത്യൻ വിപണിയെയും ആഭ്യന്തര വ്യവസായങ്ങളെയും ബാധിക്കാതിരിക്കാൻ നിർണ്ണായക ഇടപെടലുകളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) പ്രഖ്യാപിച്ച പുതിയ പദ്ധതികൾ വഴി ഇന്ധന സുരക്ഷ ഉറപ്പാക്കാനും ഉത്പാദന മേഖലയിലെ തടസ്സങ്ങൾ നീക്കാനുമാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും പാദരക്ഷാ നിർമ്മാണം, ഇൻഡക്ഷൻ കുക്ക്‌ടോപ്പ്, ഇന്ധന വിതരണ ശൃംഖല എന്നീ മൂന്ന് മേഖലകൾക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകുക. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനുമായി വിപുലമായ തീരുവ പരിഷ്‌കരണങ്ങളാണ് പാദരക്ഷാ മേഖലയിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി EVA, PVC, PU, SBS തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂർണ്ണമായും പിൻവലിച്ചു. കൂടാതെ, പിവിസി അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ദൗർലഭ്യവും പരിഹരിക്കുന്നതിനായി നിലവിലുള്ള ആന്റി-ഡമ്പിംഗ് ഡ്യൂട്ടി താത്കാലികമായി ഒഴിവാക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
ഇൻഡക്ഷൻ കുക്ക്‌ടോപ്പ് നിർമ്മാണ രംഗത്ത് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനായി ഗുണനിലവാര നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എനർജി എഫിഷ്യൻസി മാനദണ്ഡങ്ങളും ക്വാളിറ്റി കൺട്രോൾ ഓർഡറും (QCO) നടപ്പിലാക്കാനുള്ള സമയപരിധി നീട്ടിനൽകി. ഉത്പാദന തടസ്സങ്ങൾ ഒഴിവാക്കാൻ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ഘടകഭാഗങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഊർജ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) വഴി പ്രത്യേക നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സിഎൻജി (CNG), കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഡിസ്‌പെൻസിംഗ് സ്റ്റേഷനുകൾക്കുള്ള ലൈസൻസ് നടപടികൾ അതിവേഗത്തിലാക്കുകയും അപേക്ഷകൾ തീർപ്പാക്കാനുള്ള സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യാന്തര തലത്തിലെ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ മുൻകൂട്ടി കണ്ട് ആഭ്യന്തര വിപണിയെ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര ഇടപെടലുകൾ.








