തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യത വർധിപ്പിക്കാൻ സർക്കാർ ശ്രമം ശക്തമാക്കി. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം മുംബൈയിലേക്ക് പോകും. നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, ഹിമാചൽപ്രദേശിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നൽകി. പകലും രാത്രിയും ഒരേ നിരക്കിലാണ് വൈദ്യുതി നൽകാമെന്നാണ് ഹിമാചൽപ്രദേശിന്റെ നിർദേശം. യൂണിറ്റിന് 13.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽപ്രദേശ് അറിയിച്ചിരിക്കുന്നത്. എന്നാൽ രാത്രിയിൽ 80 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാക്കുക.
വൈകീട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ കൂടുതൽ വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ഇബി കത്ത് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കം.












