തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിന് പുറമെ അധിക വരുമാനം നേടാനായി കെഎസ്ആർടിസി ബസുകളിൽ ആരംഭിച്ച കുപ്പിവെള്ള വിൽപ്പന വിജയിച്ചില്ല. ജീവനക്കാരുടെ നിസ്സഹകരണവും ആവശ്യമായ സൗകര്യങ്ങളുടെ കുറവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം വിൽക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി സഹകരിച്ച് ‘കെ.എൽ. 15’ എന്ന പേരിലാണ് കുപ്പിവെള്ളം പുറത്തിറക്കിയത്. ഒരു ലിറ്റർ കുപ്പിക്ക് 13 രൂപയായിരുന്നു വില.
കുപ്പിവെള്ള വിൽപ്പനയുടെ ചുമതല ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് നൽകിയത്. ഓരോ കുപ്പിക്കും കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ വിൽപ്പന ഏറ്റെടുക്കാൻ തയ്യാറായില്ല.
കുപ്പിവെള്ളം ബസിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അധിക ജോലിഭാരം ഉണ്ടാക്കുമെന്നായിരുന്നു ജീവനക്കാരുടെ പരാതി. ജീവനക്കാരെ വിൽപ്പനയ്ക്ക് നിർബന്ധിക്കരുതെന്ന നിലപാടാണ് തൊഴിലാളി സംഘടനകളും സ്വീകരിച്ചത്. തുടർന്ന് ബസുകളിലെ കുപ്പിവെള്ള വിൽപ്പന ക്രമേണ നിലച്ചു. കെഎസ്ആർടിസി സ്റ്റോറുകളിൽ വിൽപ്പനയ്ക്ക് വെച്ചെങ്കിലും അതും ഇപ്പോൾ കാര്യമായി നടക്കുന്നില്ലെന്നാണ് വിവരം.
പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് കുപ്പിവെള്ള വിൽപ്പന വീണ്ടും ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കുപ്പിവെള്ളം ബസുകളിൽ എത്തിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം തേടുന്നതും പരിഗണിക്കുന്നുണ്ട്.











