മലപ്പുറം: ഊട്ടിയിലേക്കുള്ള പഴയ ബസിനു വിട, ഇനിമുതൽ നല്ല കുട്ടപ്പനായ പ്രീമിയം ബസ് സർവീസ് നടത്തും. ‘പ്രീമിയം സൂപ്പർ ഫാസ്റ്റ് ‘ ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു.
മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് എല്ലാ ദിവസവും രാവിലെ 11-ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെനിന്ന് തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്തു നിന്ന് ഊട്ടിയിലേക്ക് ചാർജ്. ഇതേ ബസ് പുലർച്ചെ നാലിന് മലപ്പുറത്തുനിന്ന് ഗൂഡല്ലൂർ സർവീസും നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്.
ചടങ്ങിൽ നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, അസി. ട്രാൻസ്‌പോർട്ട് ഓഫീസർ അനസ് മുണ്ടകവളപ്പിൽ, അസി. ഡിപ്പോ എൻജിനിയർ ജേക്കബ് ജോർജ്, വെഹിക്കിൾ സൂപ്പർവൈസർ ഇ.ടി. പ്രവീൺ കുമാർ, കൺട്രോളിങ് ഇൻസ്പെക്ടർ സജിത് കുമാർ, തൊഴിലാളി സംഘടനാ പ്രതിനിധികളായ സന്തോഷ്, ഷിഹാബ്, ശെൽവരാജ് എന്നിവർ പങ്കെടുത്തു.






