കോട്ടയം: പതിറ്റാണ്ടുകളായി എസ്എഫ്ഐയുടെ കുത്തകയായിരുന്ന കോട്ടയം ജില്ലയിലെ പ്രമുഖ കലാലയങ്ങളിൽ കെ.എസ്.യു നേടിയ ഉജ്ജ്വല വിജയം കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കലാലയ മുത്തശ്ശിമാരായ സി.എം.എസ് കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലും ലീഗൽ തോട്ട്‌സ് കോളേജിലും കെ.എസ്.യു നേടിയ ഏകപക്ഷീയമായ വിജയം പ്രസ്ഥാനത്തിന്റെ തിരിച്ചുവരവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ ചരിത്ര വിജയങ്ങൾക്ക് പിന്നിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസിന്റെ നിശബ്ദവും എന്നാൽ ശക്തവുമായ ഇടപെടലുകൾ നിർണ്ണായകമായി.
സംസ്ഥാന ജനറൽ സെക്രട്ടറി പദവി ഒരു ആലങ്കാരിക പദവിയായി കാണാതെ, സാധാരണ പ്രവർത്തകർക്കൊപ്പം രാപ്പകൽ ഭേദമന്യേ തെരുവിലിറങ്ങിയ നേതാവാണ് ഈ പുതുപ്പള്ളിക്കാരൻ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കോളേജ് കവാടങ്ങളിൽ കൊടി കെട്ടാനും, എതിരാളികളുടെ ഭീഷണികളിൽ നിന്ന് പ്രവർത്തകർക്ക് സംരക്ഷണമൊരുക്കി കോട്ട കെട്ടാനും ജിത്തു മുൻപന്തിയിലുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കടം വാങ്ങിയും മറ്റും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ അദ്ദേഹം കാണിച്ച ആത്മാർത്ഥത പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
ഭരണകൂടത്തിന്റെയോ പോലീസിന്റെയോ യാതൊരു പിന്തുണയുമില്ലാതെ സാധാരണക്കാരായ വിദ്യാർത്ഥികളെ ചേർത്തുപിടിച്ചായിരുന്നു ജിത്തുവിന്റെ പ്രവർത്തനം. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വങ്ങളെ താഴെത്തട്ടിലുള്ള കെ.എസ്.യു പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. “കൂടെ നിൽക്കാൻ ആത്മാർത്ഥതയുള്ള നേതൃത്വമുണ്ടെങ്കിൽ ഏത് ചെങ്കോട്ടയും തകർക്കാം” എന്ന വലിയ സന്ദേശമാണ് കോട്ടയത്തെ വിജയത്തിലൂടെ ജിത്തുവും സംഘവും കെ.എസ്.യു പ്രസ്ഥാനത്തിന് നൽകുന്നത്. ഈ വിജയം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് കലാലയങ്ങളിലും കെ.എസ്.യുവിന് വലിയ ഊർജ്ജം പകരുമെന്നുറപ്പാണ്.






