സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം സംബന്ധിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ പരാമര്‍ശങ്ങളാണ് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയത്. സ്ത്രീകളെ പൊതുഇടങ്ങളിലും അന്യപുരുഷന്മാര്‍ക്കിടയിലും കൊണ്ടുവരരുതെന്ന നിര്‍ദേശവുമായി കാന്തപുരം വിഭാഗം നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറിന് പിന്നാലെയായിരുന്നു പുതിയ പ്രസംഗവും. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വിശദീകരണം മറ്റൊരു തലത്തിലാണ്. പൊതുസമൂഹം എന്ത് പറയുമെന്ന് ഭയന്ന് ഇസ്ലാമികമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ഒരു മതപണ്ഡിതന് കഴിയില്ല എന്നാണ് അവരുടെ നിലപാട്. ഇസ്ലാമിക വേഷവും പേരും സ്വീകരിച്ചുകൊണ്ട് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാണുമ്പോഴുള്ള വേദനയില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും അവര്‍ വിശദീകരിക്കുന്നു.
കാന്തപുരത്തിന്റെ പ്രസംഗം പൊതുസമൂഹത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മുസ്ലിം വിശ്വാസികള്‍ക്ക് മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ഉദ്ദേശ്യമെന്നും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. കാലഘട്ടത്തെയോ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെയോ ഭയന്ന് മതപരമായ നിലപാടുകള്‍ മറച്ചുവെച്ചാല്‍ ദൈവസന്നിധിയില്‍ ഉത്തരവാദിത്തമുണ്ടാകുമെന്നും അവര്‍ പറയുന്നു. മുസ്ലീം ലീഗിനും മറ്റൊരു അഭിപ്രായമില്ല. പണ്ഡിതന്മാർ പറഞ്ഞതിൽ മറിച്ചൊരു അഭിപ്രായത്തിന് ഇല്ലെന്ന നിലപാടാണ് കെഎം ഷാജിക്കും എൻ ഷംസുദ്ദീനുമെല്ലാം. ഇസ്ലാമിൽ സ്ത്രീ സ്വാതന്ത്ര്യം എന്നതിനേക്കാൾ പ്രാധാന്യം സ്ത്രീസുരക്ഷയ്ക്കാണെന്നും അത് മുൻനിർത്തിയാണ് കാന്തപുരം പറയുന്നതെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട്. എന്നാൽ ഒരു വനിതാ എംഎൽഎയുള്ള പാർട്ടിയാണ് ഇപ്പോൾ മുസ്ലീം ലീഗ്. ഫാത്തിമ തഹ്ലിയയേയും നജ്മ തബ്ഷീറയേയും പോലുള്ള മികച്ച വനിതാ നേതാക്കൾ അടങ്ങുന്ന, പുരോഗമന ആശയങ്ങളോട് അടുക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിയെന്ന ലേബലാണ് ഇപ്പോൾ ലീഗിന്. അതിനാൽ കാന്തപുരത്തിന്റെ ഇത്രയും പ്രാകൃതമായ അഭിപ്രായത്തെ പരസ്യമായി തള്ളിപ്പറയാനുള്ള ആർജവം ഫാത്തിമ തഹ്ലിയ അടക്കമുള്ള ലീഗിലെ വനിതാ നേതാക്കൾക്കുണ്ടോ എന്നതാണ് ചോദ്യം.
മുഖ്യമന്ത്രി വിഡി സതീശൻ എന്തായാലും കാന്തപുരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ വീടുകളിൽ ഇരിക്കേണ്ടവരല്ല എന്നതാണ് മുഖ്യമന്ത്രിയുടേയും കോൺഗ്രസിന്റേയും നിലപാട്. 19-ാം നൂറ്റാണ്ടിൽ പറയേണ്ടതാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഇസ്ലാമിലെ സ്ത്രീകളുടെ ചരിത്രവും ഓർമിപ്പിക്കുന്നുണ്ട്. സ്ത്രീകൾ യുദ്ധത്തിന് വരെ പോയ പാരമ്പര്യമാണ് മുഖ്യമന്ത്രി എടുത്ത് പറഞ്ഞത്. ഇങ്ങനെ സകലരും കാന്തപുരത്തെ എതിർക്കുന്നതിനിടെ ഏവരേയും അമ്പരപ്പിച്ച ശ്രദ്ധേയമായൊരു അഭിപ്രായപ്രകടനം വന്നത് സിപിഎം നേതാവ് കെടി ജലീലിന്റേതായാണ്. കാന്തപുരം ഒരു മതപണ്ഡിതനാണെന്നും അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുകയെന്നും മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ലെന്നുമുള്ള ജലീലിന്റെ പ്രതികരണം ഒരുപക്ഷേ രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നതല്ല.












