ആലപ്പുഴ: പി.കെ. കാളൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി പട്ടികവർഗ കുടുംബങ്ങൾക്കായി നിർമിച്ച വീടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് നടപടി തുടങ്ങി. പരാതിക്കാരനായ തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ എസ്.ടി. പ്രമോട്ടർ കെ.ജെ. നിജേഷിനോട് തെളിവുകൾ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി നിർമിച്ചതും നവീകരിച്ചതുമായ 88 വീടുകളിൽ 44 വീടുകൾ ചോർച്ചയും മറ്റ് തകരാറുകളും കാരണം താമസയോഗ്യമല്ലെന്നാണ് പരാതി. പരാതി ഉയർന്നതിന് പിന്നാലെ കുടുംബശ്രീ പരിശോധന നടത്തി ചില വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ, വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കോ കരാർ ഏജൻസിക്കോ എതിരെ നടപടിയെടുത്തില്ലെന്നാണ് ആരോപണം.
അടുത്തിടെ ചില വീടുകളിൽ വീണ്ടും ചോർച്ചയും മച്ചിളകി വീഴുന്ന സംഭവങ്ങളും ഉണ്ടായതോടെയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. വീടുനിർമാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെ.ജെ. നിജേഷ് കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർക്കെതിരെ സംസ്ഥാന മിഷനിലും പരാതി നൽകിയിരുന്നു.
പരാതി പരിശോധിച്ച സംസ്ഥാന മിഷൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥയെ പട്ടികവർഗ വിഭാഗവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.


