കുവൈത്ത് സിറ്റി: ലബനാനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഈ നീക്കം പ്രദേശത്ത് സ്ഥിരത കൊണ്ടുവരുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സമാധാനം ഉറപ്പാക്കാൻ ലബനാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളും മന്ത്രാലയം പ്രശംസിച്ചു.
ലബനാന്റെ ഐക്യവും ഭൗമപരമായ സമഗ്രതയും സംരക്ഷിക്കുന്നതിൽ കുവൈത്ത് ഉറച്ച പിന്തുണ ആവർത്തിച്ചു. രാജ്യത്ത് അധികാരം ഏകീകരിക്കുന്നതിനും ആയുധങ്ങൾ നിയമാനുസൃത സ്ഥാപനങ്ങൾക്ക് കീഴിൽ മാത്രം പരിമിതപ്പെടുത്തുന്നതിനും സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതിനുമുള്ള എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേലും ലബനാനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി യു.എസ് പ്രസിഡന്റ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചിരുന്നു. അടുത്തിടെ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 2,000-ത്തിലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 12 ലക്ഷം പേർ വീടുവിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.




