നൈറോബി: കെനിയയുടെ പടിഞ്ഞാറൻ താഴ്വരയിലെ ചെസോങ്കോച്ചിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 21 പേർ മരിച്ചു, 30 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളായി തുടർച്ചയായി പെയ്ത കനത്ത മഴയാണ് ദുരന്തത്തിന് കാരണമായത്.
എൽഗെയോ മറാക്വെറ്റ് കൗണ്ടിയിലെ കുന്നിൻപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ 1,000ത്തിലധികം വീടുകൾ തകർന്നുവീണു. റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും തകർച്ച രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാക്കി.
ഗുരുതരാവസ്ഥയിലുള്ള 20 പേരെ എയർലിഫ്റ്റ് ചെയ്ത് എൽഡോറെറ്റ് നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലിന് വളരെ സാദ്ധ്യതയുള്ള മേഖലയാണ് ചെസോങ്കോച്ച്. ഇതുവരെ നിരവധി ദുരന്തങ്ങൾ ഇവിടം അനുഭവിച്ചിട്ടുണ്ട്. ദുരിതബാധിതർക്കായി സുരക്ഷിത ബദൽ താമസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ ത്വരിതനടപടികൾ സ്വീകരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി കിപ്ചുംബ മുർകോമെൻ അറിയിച്ചു.




