ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ലഷ്‌കർ-എ-തയ്യ്ബ (LeT) ഭീകരസംഘടനയുമായി ബന്ധപ്പെട്ട കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാത തോക്കുധാരികൾ വെടിവെച്ച് കൊലപ്പെടുത്തി. ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായിരുന്ന അഫ്രീദിയെ ലക്ഷ്യമിട്ട് നിരവധി തവണ വെടിയുതിർന്നതായാണ് റിപ്പോർട്ടുകൾ.
ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ലഷ്‌കറിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് അഫ്രീദിയെന്ന് സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നു.
അടുത്തിടെ പാകിസ്താനിൽ ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രമുഖർക്കെതിരെ സമാനമായ ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ലാഹോറിൽ ഒരു ടിവി സ്റ്റേഷൻ പുറത്തുവച്ച് ലഷ്‌കർ സ്ഥാപകാംഗമായ ആമിർ ഹംസയ്‌ക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് പരിക്കേറ്റെങ്കിലും ജീവൻ രക്ഷപ്പെട്ടു.
അതിനു മുമ്പ്, ജൈഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനായ മുഹമ്മദ് താഹിർ അൻവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവും ശ്രദ്ധേയമായിരുന്നു.




