പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സമ്പൂർണ വിജയം സ്വന്തമാക്കി. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലേക്ക് എത്തിയതോടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റമാണ് സംഭവിച്ചത്. കാവശ്ശേരി, മേലാർകോട്, കുഴൽമന്നം, തേങ്കുറിശ്ശി, കിഴക്കഞ്ചേരി, എരുമയൂർ, വണ്ടാഴി, ആലത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെയും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി.
കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 12 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചപ്പോൾ യു.ഡി.എഫിന് 6 സീറ്റുകളും എൻ.ഡി.എയ്ക്ക് ഒരു സീറ്റും ലഭിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 9 സീറ്റുകളോടെ മുന്നിലെത്തി; യു.ഡി.എഫിന് 7 സീറ്റുകളും എൻ.ഡി.എക്കും മറ്റ് വിഭാഗങ്ങൾക്കും ഓരോ സീറ്റുകളുമാണ് ലഭിച്ചത്. കുഴൽമന്നം ഗ്രാമപഞ്ചായത്തിൽ 11 സീറ്റുകൾ നേടിയ എൽഡിഎഫ് ഭരണസാരഥ്യം ഉറപ്പിച്ചു; ഇവിടെ യു.ഡി.എഫിന് 7 സീറ്റുകളാണ് ലഭിച്ചത്.
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 13 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം നേടി. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 17 സീറ്റുകൾ സ്വന്തമാക്കി ശക്തമായ വിജയം രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന് 7 സീറ്റുകൾ ലഭിച്ചു. എരുമയൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 15 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തു യുഡിഎഫിന് ഇവിടെ 5 സീറ്റുകളാണ് ലഭിച്ചത്.
വണ്ടാഴി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 11 സീറ്റുകൾ നേടി ഭരണം ഉറപ്പിച്ചു. ഇവിടെ യു.ഡി.എഫിന് 6 സീറ്റുകളും എൻ.ഡി.എയ്ക്ക് 2 സീറ്റുകളും മറ്റ് വിഭാഗങ്ങൾക്ക് ഒരു സീറ്റും ലഭിച്ചു. ആലത്തൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 12 സീറ്റുകൾ നേടി അധികാരം നിലനിർത്തിയപ്പോൾ യു.ഡി.എഫിന് 5 സീറ്റുകളും ഒരു സീറ്റ് മറ്റ് വിഭാഗങ്ങൾക്കുമാണ് ലഭിച്ചത്.
ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് എൽഡിഎഫിന് അനുകൂലമായ ജനപിന്തുണയ്ക്ക് കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വാർഡ് തലത്തിൽ നടത്തിയ ശക്തമായ സംഘടനാ പ്രവർത്തനവും ജനങ്ങളുമായി നിലനിർത്തിയ അടുത്ത ബന്ധവും ഈ വിജയത്തിൽ നിർണായകമായി. വിജയത്തിന് പിന്നാലെ മണ്ഡലമൊട്ടാകെ എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. ജനവിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് വികസന മുന്നേറ്റങ്ങൾ തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് പുതിയ ഭരണസമിതികൾ ചുമതലയേൽക്കുന്നത്.




