2026 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പല രാഷ്ട്രീയ നോതാക്കളും വജ്രായുധമായി കൊണ്ടുനടക്കുന്നത് മതവും സമുദായവുമാണെന്നു തോന്നുന്നു. കുറച്ചു ദിവസങ്ങളിലായി പല രാഷ്ട്രീയ നേതാക്കളിൽ നിന്നും കണ്ടുവരുന്നത് ഇത്തരത്തിലുളള പ്രവർത്തിയാണ്.
ന്യൂനപക്ഷ ഭൂരിപക്ഷ വേർതിരിവായി ചിത്രീകരിക്കാനുള്ള നീക്കം മതനിരപേക്ഷതയിൽ ഊറ്റംകൊള്ളുന്ന ചില സാമുദായിക രാഷ്ട്രീയ നേതാക്കളിൽനിന്നുതന്നെ ഉണ്ടാകുന്നത് സത്യത്തിൽ പുച്ഛം തോന്നുന്നു എന്നാണ് പലരുടെയും അഭിപ്രായം. തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ അതിരുകളും ലംഘിച്ചുതുടങ്ങിയിരിക്കുകയാണ് പല നേതാക്കളും.
എസ്എൻഡിപിയുടെ സമുന്നത നേതാവ് വെള്ളാപ്പള്ളി നടേശൻ മുസ്‌ലിംകളെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽത്തന്നെ വിവാദമായിരുന്നു. അതിന്റെ പ്രതിഫലനം തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വോട്ടായി മാറിയതും നമ്മൾ കണ്ടതാണ്അതിനു മുൻപ്, ഇംഗ്ലിഷ് പത്രത്തിൽ മുഖ്യ മന്ത്രിയുടേതായി വന്ന അഭിമുഖത്തിൽ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തും ദേശീയവിരുദ്ധ പ്രവർത്തനവും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തിയതും വലിയ ചർച്ചയാക്കിയിരുന്നു.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ.ബാലൻ പറഞ്ഞത്, യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്നാണ്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഒരു ചുവടുകൂടി കടന്ന് കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടോ എന്നറിയാൻ കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാൽ മതിയെന്നും ഇതാർക്കും മനസ്സിലാകില്ലെന്നു കരുതരുതെന്നും പറഞ്ഞു.
വ്യാപക എതിർപ്പ് ഉണ്ടായതിനെത്തുടർന്ന് തെറ്റ് സമ്മതിക്കാതെയുള്ള ഖേദ പ്രകടനം മന്ത്രി നടത്തി. പാർട്ടിയാകട്ടെ, മന്ത്രിയുടെ അഭിപ്രായ പ്രകടനത്തെ അർഹിക്കുന്ന ഗൗരവത്തോടെ കണ്ട് തള്ളിപ്പറയാൻ തയാറായുമില്ല. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനവും പലരും ചർച്ചയാക്കുന്നുണ്ട്.
തുടർച്ചയായ മൂന്നാംതവണ ഭരണം ഉറപ്പാക്കാൻ ഹൈന്ദവവോട്ടുകൾ തങ്ങളിലേക്ക് ആകർഷിക്കുന്നതുൾപ്പെടെ ഏത് അടവുതന്ത്രം പയറ്റാനും സിപിഎം തയാറായിരിക്കുന്നു എന്നാണ് ഒരു പക്ഷം പറയുന്നത്. സിപിഎമ്മിനു ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ എന്തുകൊണ്ട് സ്വാധീനിക്കാനാവുന്നില്ല എന്നതാണ് പലരും ചോദിക്കുന്നത്.
ഇത്തരം വിമർശനകൾ കേൾപ്പിക്കുന്നത് വകതിരിവില്ലാത്ത ചില നേതാക്കൾ കാരണമാണ്. ഇതെല്ലാം വരുന്ന തിരഞ്ഞെടുപ്പിൽ പല രീതിയിലും തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.
വിവാദങ്ങൾ വിളമ്പാനുള്ളതല്ല, രാഷ്ട്രീയം പറയാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് എന്നുളളത് പലരും മറന്നു പോകുന്നു എന്നാണ് വാസ്തവം. തിരഞ്ഞെടുപ്പിലെ ജയപരാജയം പോലെയാണ് ജനാധിപത്യത്തിൽ അധികാരവും അധികാരമില്ലായ്മയും.
ഇതിൽ ഒരു പാർട്ടിയെയും കുറ്റം പറയാൻ പറ്റില്ല. മാധ്യമങ്ങളുടെ മൈക്ക് കാണുമ്പോൾ എന്ത് പറയണമെന്ന ബോധം നമ്മുടെ രാഷട്രീയ നേതാക്കൾക്കില്ല എന്നതാണ് സങ്കടം. അധികാരത്തിനപ്പുറം നിലപാടുകൾക്കു പ്രാധാന്യമേറുകയാണ്.
പല സമുദായ നേതാക്കളും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തിരിയുന്നതിലും പല കാരണങ്ങളുണ്ട്. വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശന്റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് കോൺഗ്രസ്സിലെ തന്നെ മറ്റ് നേതാക്കൾ രംഗത്തെത്തിയതിലും പല കാരണങ്ങളും ഒളിഞ്ഞു കിടക്കുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുപോവുക എന്ന യുഡിഎഫിന്റെ ശ്രമവും ഒരു വർഗീയ നീക്കമാണെന്നാണ് ഒരു പക്ഷം പറയുന്നത്. വെള്ളാപള്ളിയുടെ നാവിൽ നിന്ന് എന്തെങ്കിലും വീഴാൻ കാത്തിരിക്കുകയാണ് കോൺഗ്രസ്സ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ്.
സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൈകോർക്കുകയും നായാടി മുതൽ നസ്രാറാണി വരെയുള്ള സമുദായങ്ങൾ ഈ സഖ്യത്തിൽ അണിച്ചേരുകയും ചെയ്‌താൽ കോൺഗ്രസിന് തന്നെ വലിയ രീതിയിൽ തിരിച്ചടിയാകുമെന്നത് അവർക്കറിയാം.
ഏതായാലും ഒരു കാര്യം വ്യക്തമാണ് ഏത് പാർട്ടിയാകട്ടെ ഏത് നേതാവാകട്ടെ വർഗീയതകൊണ്ട് കേരളത്തിലെ ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ചാൽ അത് വിലപോകില്ല. ജനങ്ങൾ അതിനെതിരെ തിരിയും.






