തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം. ചൊവ്വാഴ്ച വൈകിട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മേയ് 4-നുള്ള വോട്ടെണ്ണൽ ദിനത്തിലും മദ്യശാലകൾ തുറക്കില്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ ഡ്രൈ ഡേ പ്രാബല്യത്തിൽ വരും. അതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും അടച്ചിടും. ബുധനാഴ്ച മുഴുവൻ തുറക്കില്ല; വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച ശേഷമാണ് വീണ്ടും പ്രവർത്തനം ആരംഭിക്കുക.
റീപോളിങ് ആവശ്യമായാൽ, അതത് മണ്ഡലങ്ങളിലും അതേദിവസം മദ്യവിൽപ്പന നിരോധനം ബാധകമായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് 4-നും ഇതേ നിയന്ത്രണം തുടരും.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C അനുസരിച്ച്, ഈ കാലയളവിൽ മദ്യം ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും വിതരണവും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ മദ്യം നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.
നിയമലംഘനങ്ങൾ തടയാൻ എക്‌സൈസ് വിഭാഗത്തിനും പോലീസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.




