പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം തടഞ്ഞു . വാഹനത്തിന്റെ ഫാസ് ടാഗിൽ മിനിമം ബാലൻസ് വേണമെന്ന ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പന്നിയങ്കര ചുവട്ടുപാടം സ്വദേശി സുനിലും കുടുംബവും സഞ്ചരിച്ച കാറാണ് തടഞ്ഞത്.
ടോൾന് സമീപത്താണ് താമസിക്കുന്നത് എന്നും സൗജന്യ യാത്ര അനുവദിച്ച വാഹനമാണെന്നും സുനിൽ പറഞ്ഞിട്ടും വാഹനം കടന്നുപോകാൻ അനുവദിച്ചില്ല. ഉടനെ സുനിൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി ടോൾ അധികൃതരോട് സംസാരിച്ചു. തുടർന്ന് വാഹനം കടത്തിവിടുകയായിരുന്നു.
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും നാലു ചക്ര ഓട്ടോകൾക്കും സൗജന്യ യാത്ര നൽകാമെന്ന് 2025 ഏപ്രിൽ 9ന് വടക്കഞ്ചേരിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചതാണ്. എം.പി കെ.രാധാകൃഷ്ണൻ, എംഎൽഎ പി.സുമോദ്, ജില്ലാ കളക്ടർ, എഡിഎം, എന്നിവരുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം ടോൾ കമ്പനി അട്ടിമറിച്ചു.
9.4 കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് തീരുമാനം ഏഴര കിലോമീറ്റർ ആയി കുറച്ചു. ഈ പരിധിയിലുള്ളവർക്ക് പോലും സൗജന്യം നൽകുന്നില്ല. ആദ്യം അപേക്ഷ നൽകിയവർക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. ബാക്കിയുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നില്ല.
സ്കൂൾ വാഹനങ്ങൾക്ക് സൗജന്യം നൽകണമെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഉറപ്പും പാലിക്കുന്നില്ല. സ്കൂൾ വാഹനങ്ങൾ അനധികൃതമായി ടോൾ പാസയിലൂടെ കടന്നുപോയി എന്ന് ആരോപിച്ച് വക്കിൽ നോട്ടീസ് അയച്ചിരിക്കുകയാണ്. യാത്രക്കാരുടെ ദുരിതത്തിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും കൃത്യമായ നിയമനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.






