ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ (എൽപിജി) ശേഖരം ആവശ്യത്തിലധികം വർധിച്ചതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് വിതരണ തടസ്സം ഉണ്ടാകുമെന്ന ആശങ്കയിൽ സർക്കാർ എണ്ണക്കമ്പനികൾ വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ നിലവിൽ വിപണിയിലെ ആവശ്യകത കുറഞ്ഞതോടെ അധിക ശേഖരം കമ്പനികൾക്ക് വെല്ലുവിളിയായിരിക്കുകയാണ്.
പ്രതിസന്ധിക്കാലത്ത് പ്രതിദിനം 40,000 ടൺ വരെ എൽപിജിയാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ രാജ്യത്തെ പ്രതിദിന ആവശ്യം 30,000 മുതൽ 32,000 ടൺ വരെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ ആവശ്യത്തിലധികം എൽപിജി സംഭരിക്കേണ്ട സാഹചര്യം രൂപപ്പെട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ആഭ്യന്തര ഉൽപ്പാദനവും ഇന്ത്യ ഗണ്യമായി വർധിപ്പിച്ചിരുന്നു. ഒരുഘട്ടത്തിൽ പ്രതിദിന ഉൽപ്പാദനം 54,000 ടണ്ണിലെത്തിച്ചെങ്കിലും നിലവിൽ അത് 40,000 ടണ്ണായി കുറച്ചിട്ടുണ്ട്. ഇതിനിടെ, യുഎസ്–ഇറാൻ സമാധാന കരാറിന് പിന്നാലെ വിതരണ ശൃംഖല സാധാരണ നിലയിലായതോടെ വൈകിയെത്തിയ ഇറക്കുമതി ചരക്കുകളും ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നത് ശേഖരം വർധിക്കാൻ കാരണമായി.
അതേസമയം, പാചകവാതകത്തിന്റെ ആവശ്യകത കുറഞ്ഞതും എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായിട്ടുണ്ട്. വിതരണ അനിശ്ചിതത്വം നിലനിന്ന സമയത്ത് ഹോട്ടലുകളും വൻകിട വ്യവസായ സ്ഥാപനങ്ങളും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്, ബയോമാസ് തുടങ്ങിയ ബദൽ ഇന്ധനങ്ങളിലേക്ക് മാറിയിരുന്നു.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിദിന ശരാശരി എൽപിജി ഉപഭോഗം 91,000 ടൺ ആയിരുന്നതിനിടെ, ജൂൺ മാസത്തിൽ ഇത് 73,000 ടണ്ണായി കുറഞ്ഞു. ആവശ്യകതയും വിതരണവും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ എണ്ണക്കമ്പനികളുടെ സംഭരണ ശേഷിയെയും ലാഭക്ഷമതയെയും ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.


