ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. ഫാം ഹൗസിലെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ രണ്ടുപേരെ റെയ്‌സൻ പൊലീസ് അറസ്റ്റ് ചെയ്തു.
കാർമോദിയ പ്രദേശത്തെ ഒരു ഫാം ഹൗസിൽ നിന്ന് മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ചാണ് നാട്ടുകാർ യുവാക്കളെ പിടികൂടിയത്. തുടർന്ന് ഇവരെ ഫാമിലെ പോസ്റ്റിൽ കെട്ടിയിട്ട് മോഷണക്കുറ്റം സമ്മതിക്കാനും കൂട്ടാളികളുടെ വിവരങ്ങൾ പറയാനും ആവശ്യപ്പെട്ട് മർദ്ദിച്ചു.
വന്യമൃഗങ്ങളിൽ നിന്ന് ഫാമിനെ സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന വൈദ്യുത ഉപകരണത്തിൽ നിന്നാണ് യുവാക്കൾക്ക് ഷോക്കേൽപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അതേസമയം, മോഷണം പോയതായി പറയുന്ന ഏഴ് മോട്ടോർ പമ്പ് സെറ്റുകൾ യുവാക്കളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കൾക്കെതിരെയും മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


