തിരുവനന്തപുരം: മതപഠനത്തിനെത്തിയ പത്ത് വയസുകാരായ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ. ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി വലിയതുറ പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം, കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മറ്റൊരു മദ്രസ അധ്യാപകനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്യാകുളങ്ങര സ്വദേശി നജീം (52) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.




