തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്ത്. “പോ മോനേ” എന്ന് വിളിച്ച് പിണറായി വിജയനെ അപമാനിച്ചതിന് ഇതുതന്നെയാണ് യോജിച്ച മറുപടിയെന്നാണ് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തുവെന്നും അവർ വ്യക്തമാക്കി.
“തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനേ’ എന്ന് അപമാനിച്ചതിന് ഇതാണ് മറുപടി. സി.എം കേരളത്തിന്റെ അഭിമാനം കാത്തു” എന്നായിരുന്നു മാലാ പാർവതിയുടെ കുറിപ്പ്.
എന്നാൽ, പോസ്റ്റിൽ ഉണ്ടായ പിഴവ് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി എത്തി. ആദ്യമായി രേവന്ത് റെഡ്ഡിയെ കർണാടക മുഖ്യമന്ത്രിയായി വിശേഷിപ്പിച്ചിരുന്ന മാലാ പാർവതി, പിന്നാലെ കമന്റുകൾ വന്നതോടെ അത് തിരുത്തി തെലങ്കാന മുഖ്യമന്ത്രി എന്ന് മാറ്റി. പിന്നീട് വാക്കുകളിൽ ചെറിയ തിരുത്തലുകളും നടത്തിയെങ്കിലും, ഇത് സോഷ്യൽ മീഡിയയിൽ ട്രോളായി മാറി.
നേമത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെ “നീ പോ മോനേ വിജയാ” എന്ന് വിളിച്ചത്. ഇതിന് മറുപടിയായി, തെലങ്കാനയിൽ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യത്തിൽ അവിടുന്ന് പഠിക്കാനൊന്നുമില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. കൂടാതെ, തെലങ്കാനയുടെ വികസനത്തെക്കുറിച്ച് നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് രേവന്ത് റെഡ്ഡി കത്തും പുറത്തുവിട്ടിരുന്നു. ആ കത്തിന്റെയും അവസാനത്തിൽ ഇതേ പരാമർശം ആവർത്തിച്ചിരുന്നു.
ഇതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ, “ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ഒരാളുടെ നിലയ്ക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് യോജിച്ചതാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ. പൊതുവേദിയിൽ പറഞ്ഞതിന് പൊതുവേദിയിലായിരിക്കും മറുപടി. ‘ഡാഷ് മോനേ രേവന്താ’ മറുപടി വരുന്നുണ്ട്” എന്നാണ് പ്രതികരിച്ചത്.




