ആലപ്പുഴ: 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരമാണെന്ന് മുന്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ്. 2026ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം ആരോപണങ്ങൾ ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മാത്യു കുഴല്‍നാടന്‍ ആരോപിച്ചതുപോലെ തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കമ്പനിക്ക് ലാഭം ഉറപ്പാക്കാൻ വേണ്ടിയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും, 2018ലെ പ്രളയത്തിന് അതിതീവ്ര മഴയാണു കാരണമാണ് എന്നത് ഐഐടി നടത്തിയ പഠനത്തിലൂടെ വ്യക്തമായതായും മാത്യു ടി തോമസ് വ്യക്തമാക്കി. തൊട്ടപ്പള്ളി സ്പിൽവേ ജൂലൈ 16ന് തുറന്നതാണ്, അതിതീവ്ര മഴ ഓഗസ്റ്റ് മാസത്തിലാണ് ഉണ്ടായത്.
കരിമണൽ ഇടപാട് അല്ലെങ്കിൽ സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പ്രളയം സൃഷ്ടിക്കാനുള്ള ശ്രമം യാഥാർത്ഥ്യമല്ലെന്നും, ഇത്തരത്തിലുള്ള വസ്തുതാപരമല്ലാത്ത ആരോപണങ്ങൾക്ക് നിയമസഭയിൽ നടപടി സ്വീകരിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി പരാജയ ഭീതിയിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും, മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ വിശ്വാസ്യതയില്ലാത്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




