കെ.എസ് ചിത്ര… മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേര്.. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം പൂർണമാകാറില്ല…അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്…ആ മധുര സ്വരത്തിന് ഇന്ന് 62 ആം പിറന്നാളാണ്..
കെ.എസ് ചിത്രക്കും മലയാളികൾക്കും ഇടയിലൊരു കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്… ആ ബന്ധം സ്നേഹ സംഗീതത്തിന്‍റേതാണ്… മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച് പാട്ടിന്‍റെ രാജഹംസം ,അറുപത്തി രണ്ടാം പിറന്നാൾ നിറവിലെത്തുമ്പോൾ, തലമുറ വ്യത്യാസമില്ലാതെ ആ സ്നേഹത്തിന്റെ ആഴവും പരപ്പും ദൃഢതയും കൂടിവരുന്നതേയുള്ളൂ. മലയാളികൾ ഒന്നടങ്കം ഇത്രയും ഹൃദയം നിറച്ച് സ്നേഹിക്കുന്ന ആരാധിക്കുന്ന സ്വന്തമെന്ന് കരുതുന്ന കലാകാരി ആരാണ്? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ നമ്മുടെ ചിത്ര മലയാളത്തിന്‍റെ ചിത്ര….
തലമുറകളെ സംഗീതത്തിൽ അലിയിച്ച് പാട്ടിന്റെ ചിത്രാ നദി ഇങ്ങനെ ഒഴുകുകയാണ്.. ആ ശബ്ദത്തിന് , ആലാപനത്തിന് അന്നും ഇന്നും എന്നും മധുരപ്പതിനാറ്.. നമ്മുടെ ബാല്യ കൗമാര യൗവ്വനങ്ങളെ തൊട്ടുണർത്തിയ പാട്ടുകാലം .. തനിയെ ഇരുന്ന നേരങ്ങളിലൊക്കെയും ആ ഗാനങ്ങൾ കൂട്ടിരുന്നു.. . പാട്ടിലൊരു സ്‌നേഹവഴി വെട്ടിയ ചിത്രഗീതം… ഭാവ വൈകാരികതും രാഗാത്മകതയും ആ സംഗീതത്തിൽ ഇഴചേർന്നു.. ചലച്ചിത്ര സംഗീതത്തിൽ എസ് ജാനകി, പി സുശീല, വാണിജയറാം എന്നിവർ പാടിവെച്ച സർഗാത്മകലോകത്തിന്റെ തുടർച്ചയായി കെ.എസ് ചിത്ര…
1979ൽ ഇറങ്ങിയ ‘കുമ്മാട്ടി’യിൽ കാവാലം ‐എം ജി രാധാകൃഷ്‌ണൻ ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഞാൻ ഏകനാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രമായി ആദ്യഗാനം പാടാൻ ചിത്രയ്‌ക്ക് അവസരം ലഭിച്ചു.. ഇതേ ചിത്രത്തിലെ ‘പ്രണയവസന്തം’ എന്ന ഗാനം ശ്രദ്ധിക്കപ്പട്ടതോടെ ചിത്ര പാട്ടുകാരുടെ മുൻ നിരയിലേക്ക് കടന്നുവന്നു. ജെറി അമൽദേവിനായും രവീന്ദ്രൻ മാസ്റ്റർക്ക് വേണ്ടിയും ചിത്ര പാടി തുടങ്ങി.. 1985 ഓടെ തിരക്കേറിയ ഗായികയായി ചിത്ര മാറി… അക്കൊല്ലം മികച്ച പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ചിത്രയ്ക്ക് ലഭിച്ചു… ഔസേപ്പച്ചന്‍ , ബോംബെ രവി, ജോൺസൺ, എം.കെ. അര്‍ജുനന്‍ ..ശ്യാം തുടങ്ങി പ്രതിഭാധനരായ സംഗീത സംവിധായകരുമായി ചേർന്ന് പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പെരുമഴ…ആ ഗാനങ്ങളൊക്കെയും കാലത്തെയും ദേശത്തേയും അതിജീവിച്ചു.
വി. ദക്ഷിണാമൂര്‍ത്തി, എം.ബി.ശ്രീനിവാസന്‍, എസ്.പി. വെങ്കിടേഷ്, മോഹന്‍ സിത്താര, കെ.വി. മഹാദേവന്‍, രഘുനാഥ് സേത്ത്, ഗംഗൈ അമരന്‍, തുടങ്ങിയ സംഗീത സംവിധായകർക്കായി ചിത്ര ആലപിച്ച ഗാനങ്ങൾ ആരാധക ഹൃദയങ്ങളെ കീഴടക്കി. യേശുദാസ്, പി. ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വേണുഗോപാല്‍ എന്നീ ഗായകര്‍ക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകള്‍ പിറന്നു…
തുടര്‍ന്നെത്തിയ സംഗീതസംവിധായകരും ചിത്രയുടെ സ്വരമാധുരി തങ്ങള്‍ ഈണമിടുന്ന ഗാനങ്ങള്‍ക്കായി ഉപയോഗിച്ചു, ഹിറ്റുകളൊരുക്കി.. ഇതുവരെയുള്ള ഗാനങ്ങളുടെ ആലാപനമികവിന് 16 തവണയാണ് സംസ്ഥാനസര്‍ക്കാരിന്റെ മകച്ച പിന്നണിഗായികയ്ക്കുള്ള പുസ്‌കാരം ചിത്രയെ തേടിയെത്തിയത്… മലയാളത്തിൽ മാത്രമല്ല മറ്റുള്ള അനേകം ഭാഷകളിലും ആ ശബ്‌ദസൗന്ദര്യത്തിന്‍റെ മാസ്മരികത അനുഭവിച്ചറിയാനായി. ദേശീയതലത്തിലും ആ ഗാനങ്ങൾ ആദരിക്കപ്പെട്ടു.. പാടിയപ്പോഴെല്ലാം ചിത്ര തന്റെ ആലാപനത്തെ വിസ്‌തൃതമാക്കിയത് സിനിമയിലെ നായികമാരുടെ ആത്മഭാവത്തെ ആവുംവിധം ഉൾക്കൊണ്ടുതന്നെയായിരുന്നു. അതിൽ എസ്.പി വെങ്കിടേഷിന്റെയും ഇളയരാജയുടെയും ഗാനങ്ങൾ ചിത്രക്ക് കൂടുതൽ അവസരം നൽകി. വിദ്യാസാഗറും എ ആർ റഹ്‌മാനും ചിത്രയ്‌ക്ക് മികച്ച പാട്ടുകൾ നൽകിയിരുന്നു. കീരവാണിയുടെ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായിക ചിത്രയായിരുന്നു.
പിന്നണി ഗായിക എന്നതിനൊപ്പം വിധികര്‍ത്താവായി റിയാലിറ്റി ഷോകളിലും ഒപ്പം ലൈവ് സ്റ്റേജ് ഷോകളിലുമായി ചിത്രയെ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുകയാണ് സംഗീത പ്രേമികള്‍. ഏത് സാഹചര്യത്തിലും ആസ്വാദകന്‍റെ മനസിന് സാന്ത്വനം പകരുന്ന സാന്നിധ്യമായി തുടരും എണ്ണമറ്റ ആ മനോഹര ഗാനങ്ങള്‍.










