സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച മമ്മൂട്ടിക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്നാണ് ഹരീഷ് ഉന്നയിക്കുന്ന ചോദ്യം. മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഹരീഷിന്റെ പ്രതികരണം.
‘‘ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ‘ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ’ എന്നുതോന്നിയ മമ്മുക്കയ്ക്ക്, ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി സിനിമ ചെയ്യാൻ തയാറാക്കുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ,എന്ന് തോന്നാത്തത് എന്തുകൊണ്ടാണ് എന്തുകൊണ്ടാണ്?… എനിക്കറിയില്ല.. ഏതാണ് ശരി എന്നും എനിക്കറിയില്ല.’’ എന്നുമാണ് ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ കുറിച്ചത് .
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു .’ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മട്ടാഞ്ചേരി മാഫിയ’. സിനിമയുടെ ടൈറ്റിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലിൻ എന്നിവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട് .






