പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രക്കാരൻ മരിച്ചു . പാവുക്കോണം കോട്ടക്കുളം കുന്നത്ത് വീട്ടിൽ 42 കാരനായ ദാവൂദ് ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന വല്ലപ്പുഴ സ്വദേശിയായ വഹാബ് ഫൈസിയെ പോലീസ് പിടികൂടി
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മനിശേരി അലയ്ഡ് കോളേജ് കവാടത്തിന് സമീപത്തായി അപകടം നടന്നത്. പാവുക്കോണത്തു നിന്നും പഴയലക്കിടിയിലുള്ള ബന്ധു വീട്ടിലേക്ക് 72 കാരനായ പിതാവ് സെയ്തലവിയെ പിറകിൽ ഇരുത്തി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ദാവൂദ് .പിറകെ വന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തെറിച്ചു വീണ രണ്ടുപേർക്കും പരിക്കേറ്റു .തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദാവൂദിനെയും നട്ടെല്ലിന് പരിക്കേറ്റ പിതാവ് സൈതലവിയെയും ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദാവൂദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു . മെഡിക്കൽ കോളേജിൽ തീവ്രപരിചന വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ദാവൂദ് മരണപ്പെടുന്നത്. രണ്ടുദിവസം മുമ്പാണ് പിതാവ് സൈതലവി പ്രാഥമിക ചികിത്സയ്ക്കുശേഷം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി വിട്ടത്. അപകട ശേഷം നിർത്താതെ പോയ കാറിനേയും ഓടിച്ച ഡ്രൈവറായ വല്ലപ്പുഴ സ്വദേശി വഹാബ് ഫൈസിയെയും സിസിടിവി ക്യാമറകൾക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഒറ്റപ്പാലം പോലീസ് പിടികൂടിയത്.










