രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ തുടരുമെന്ന് ഇ.പി.എ. വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം, ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് കടൽ മലിനീകരിക്കുന്ന വ്യക്തിക്ക് ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നിരോധിക്കപ്പെട്ട മലിനീകരണ വസ്തുക്കളിൽ എണ്ണയും അതിന്റെ ഉപോൽപ്പന്നങ്ങളും, വിഷമുള്ള ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, ദോഷകരമായ ഊർജ്ജ രൂപങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവയിലെല്ലാം ഈ നിയമങ്ങൾ ബാധകമാണെന്നും അതോറിറ്റി വ്യക്തമാക്കി.






