കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താന്‍ കഴിയാത്ത വിടവ് തന്നെയാണ്. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിൽ തങ്ങളുടെ പ്രിയ നേതാവിന്റെ ഓർമദിനം ആഘോഷമാക്കുകയാണ് കോൺഗ്രസ്. പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കുകയാണ്. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും.
മൂന്നാം ചരമദിനം വന്നെത്തുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാകെ മാറി. പത്ത് വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ച് വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്ക് ശേഷമൊരു കോണ്‍ഗ്രസുകാരന്‍ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയായി. കെഎസ്‌യു യുണിറ്റ് കമ്മിറ്റി ഭാരവാഹി മുതല്‍ മുതിര്‍ന്ന നേതിക്കളുടെ അഭിപ്രായങ്ങള്‍ വരെ കേള്‍ക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. സാമുധായിക സംഘടനകളെ കൈകാര്യം ചെയ്യുന്നതിലെ സോഷ്യല്‍ എഞ്ചിനിയറിങ്ങും ഉമ്മന്‍ ചാണ്ടിയോളം മറ്റൊരാള്‍ക്കുണ്ടായിരുന്നില്ല എന്ന് എതിരാളികൾ പോലും സമ്മതിക്കും.


