തമിഴ്‌നാട്: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. വിരുദുനഗറിന് സമീപമുള്ള ഒരു പടക്ക നിർമാണ യൂണിറ്റിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. പലരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടസമയത്ത് ഏകദേശം 50 പേർ സ്ഥലത്തുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രകമ്പനം അനുഭവപ്പെട്ടതായും കിലോമീറ്ററുകളോളം ദൂരത്തേക്ക് ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവസ്ഥലത്ത് അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതായി അധികൃതർ അറിയിച്ചു.




