തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ഒപി ചികിത്സ പൂർണ്ണമായും മുടങ്ങി. കെജിഎംസിടിഎ (KG MCTA)യുടെ നേതൃത്വത്തിലാണ് സമരം. സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയാണ് സമരമെന്ന് സംഘടന ആരോപിച്ചു. രാവിലെ മുതൽ മെഡിക്കൽ കോളേജ് ഒപികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സമര വിവരം അറിയാതെ ചികിത്സ തേടിയെത്തിയ നിരവധി രോഗികൾ ഗുരുതര അവസ്ഥയിൽ പോലും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു. ചിലർ പി.ജി. ഡോക്ടർമാരെ മാത്രം കണ്ട ശേഷം മടങ്ങിയപ്പോൾ, മറ്റുചിലർ സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ടിവന്നു.
ഡോക്ടർമാർ അധ്യാപന ബഹിഷ്കരണവും ആരംഭിച്ചതോടെ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും ഗുരുതര പ്രതിസന്ധിയിലായി. അതേസമയം, അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളപരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, ഡോക്ടർ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡോക്ടർമാരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഡോക്ടർമാരുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ചർച്ച പരാജയപ്പെട്ടാൽ ഈ മാസം 9 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും പൂർണ്ണമായി നിർത്തിവയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.




