കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി വിഭാഗത്തിന് തിരിച്ചടി. സ്ഥാനാർഥിയായി പ്രഖ്യാപിച്ച സഞ്ചിത പ്രധാൻ ഡേ നാമനിർദേശ പത്രിക പിൻവലിച്ചു. നാമനിർദേശം പിൻവലിക്കുന്നതിന് മുമ്പ് ബി.ജെ.പി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
നന്ദിഗ്രാം, റെജീനഗർ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ ആറിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മമത ബാനർജി വിഭാഗം നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെയും റെജീനഗറിൽ റബിയുൾ ആലം ചൗധരിയെയുമാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സഞ്ചിതയുടെ പിന്മാറ്റം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുടർന്ന് മമത വിഭാഗത്തിന് പുതിയ പേരും ചിഹ്നവും അനുവദിച്ചിരുന്നു. സഞ്ചിതയുടെ പിന്മാറ്റത്തിന് പിന്നാലെ നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് മമത വിഭാഗം പ്രഖ്യാപിച്ചു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് സുവേന്ദു അധികാരി വിജയിച്ചിരുന്നെങ്കിലും ഭവാനിപുർ മണ്ഡലം നിലനിർത്താൻ നന്ദിഗ്രാം സീറ്റ് രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒക്ടോബർ ആറിന് വോട്ടെടുപ്പും ഒക്ടോബർ ഒൻപതിന് വോട്ടെണ്ണലുമാണ് നിശ്ചയിച്ചിരിക്കുന്നത്.












