കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പ വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കിയതായും വായ്പാ തുക വകമാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്താകെ മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ടാണ് നിലവിൽ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം തയ്യാറായിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ സർക്കാരിന്റെ വിചാരണാനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങളും തയ്യാറാക്കിവരികയാണെന്ന് വിജിലൻസ് എസ്.പി. എസ്. ശശിധരൻ കോടതിയെ അറിയിച്ചു.
അതേസമയം, 124 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ഇതുവരെ നടപടികൾ മുന്നോട്ടുപോയതെന്ന് പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മറ്റ് കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി നാളെ വിശദമായി പരിശോധിക്കും.













