കോട്ടയം: കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ ഇടപെട്ട് കായിക മന്ത്രി ഒ. ജെ. ജനീഷ്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ കായിക വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ അഴിമതി ഉണ്ടായിട്ടുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കാൻ ഒരാഴ്ചയ്ക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നിലവിലെ അവസ്ഥ സംബന്ധിച്ച് കായിക വകുപ്പ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. 2021 ഫെബ്രുവരിയിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. കിഫ്ബി ഫണ്ടിൽ നിന്ന് 5.16 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഇതുവരെ സ്റ്റേഡിയം ഉപയോഗത്തിൽ വന്നിട്ടില്ല.
ഉദ്ഘാടനത്തിന് ആറുമാസത്തിനകം തന്നെ തറ പൊളിയുകയും ചുവരുകളിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നു. ഇപ്പോൾ പൂർണമായും കാട് കയറി നശിച്ച നിലയിലാണ് സ്റ്റേഡിയം. ഉപയോഗശൂന്യമായ നിലയിലുള്ള കെട്ടിടം അപകടഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്.






