കോഴിക്കോട് : കുന്ദമംഗലം മലയോടിയാമ്മൽ സ്വദേശിയായ മൂന്നര വയസുകാരി റ്റാനിയ തന്റെ അസാധാരണ ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ശ്രദ്ധേയ സ്ഥാനമുറപ്പിച്ചു. അമ്പിളിയുടെയും പ്രശാന്തിന്റെയും മകളായ റ്റാനിയക്ക് പ്രായം ചെറുതെങ്കിലും, മനസിന്റെ തിളക്കം അതിശയകരമാണ്. അമ്മ നഴ്‌സും അച്ഛൻ ഇവെന്റ് മാനേജ്‌മെന്റിൽ ജോലി ചെയ്യുന്നവനുമാണ്. അംഗണവാടി ടീച്ചറായ അമ്മമ്മ നൽകിയ പ്രത്യേക പരിശീലനവും ദിനംപ്രതി നടത്തിയ ചെറു പഠനപരിശീലനങ്ങളുമാണ് ഈ നേട്ടത്തിന് അടിത്തറ നൽകിയത്.
റ്റാനിയക്ക് ഇന്ന് നേടിയ നേട്ടത്തിന്റെ വലിപ്പമോ പ്രാധാന്യമോ മനസിലാക്കാൻ പ്രായമില്ല. പക്ഷേ അവളുടെ പ്രകടനമാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്നത്. ശരീരഭാഗങ്ങൾ, ലോകത്തിലെ നദികൾ, ഗ്രഹങ്ങളുടെ പേരുകൾ, ഇന്ത്യയിലെ സംസ്ഥാനങ്ങളും ജില്ലകളും, ഭൂഖണ്ഡങ്ങൾ, മൃഗങ്ങളുടെ ഇനങ്ങൾ, അറബ് രാജ്യങ്ങൾ—ഇങ്ങനെ വൈവിധ്യമാർന്ന 12 വിഷയങ്ങൾ അവൾക്ക് ഇടവേളയില്ലാതെ അനായാസമായി പറയാൻ കഴിയുന്നു. മൂന്നര വയസിൽ ഇത്രയും വിവരങ്ങൾ മനപ്പാഠമാക്കാനുള്ള കഴിവാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ചത്.
മകളുടെ ഈ അത്യുജ്ജ്വല കഴിവ് ആദ്യം വീട്ടുകാർ തന്നെ തിരിച്ചറിഞ്ഞുവെന്ന് മാതാപിതാക്കൾ പറയുന്നു. സംസാരിക്കാൻ തുടങ്ങിയ നാൾ മുതലേ ടാനിയ ഒട്ടനവധി കാര്യങ്ങൾ പെട്ടെന്ന് ഓർത്തുവെക്കാൻ തുടങ്ങുകയും അതിൽ അതിശയകരമായ സ്ഥിരതയും കൃത്യതയും കാണിക്കുകയും ചെയ്‌തു. തിരക്കുള്ള ജോലികൾക്കിടയിലും ഒഴിവുസമയങ്ങൾ കണ്ടെത്തി കുട്ടിയുടെ കൗതുകവും കഴിവും മങ്ങിയുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തി. പഠനമെന്നതിനെക്കാൾ കളിയും സംഭാഷണവുമായിരുന്നു പരിശീലനത്തിന്റെ ശൈലി.










