കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാവുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ ബംഗാളിൽ നടപ്പിലാകില്ല എന്നാണ് മമതയുടെ വാദം. എന്നാൽ, തൃണമൂലിന്റെ ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരം കൂടി നല്കാമെന്നുമാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബംഗാളി ഭാഷ പോലും മര്യാദയ്ക്ക് അറിയാത്തവരെ ജനം തള്ളികളയുമെന്നും, ബംഗാൾ ആരുടെയും കോളനിയല്ലെന്നുമാണ് തൃണമൂലിന്റെ തിരിച്ചടി. ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ ബിജെപി നേതാക്കളുടെ കൂട്ടം തന്നെയുണ്ട് ബംഗാളിൽ. വാക്‌വാദങ്ങൾ തകർക്കുമ്പോൾ ജനങ്ങൾ ആരോടൊപ്പമെന്നത് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിജയപ്രതീക്ഷയിൽ തന്നെയാണ് മുന്നണികൾ.


