കോട്ടയം: കുമാരനല്ലൂരിൽ ഇതരമതസ്ഥയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത് മസ്ജിദിന്‍റെ മദ്രസ ഹാളില്‍. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന പെരുന്പാലായില്‍ ഓമന രാജേന്ദ്രന്‍റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പകലും കുമാരനല്ലൂര്‍ മക്കാ മസ്ജിദ് മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചത്. മസ്ജിദിന്‍റെ മദ്രസയുടെ എതിര്‍വശത്താണ് ഓമനയും ഭര്‍ത്താവ് രാജേന്ദ്രനും മകള്‍ ജ്യോതികയും വാടകയ്ക്കു താമസിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഓമന അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഇവര്‍ മരണപ്പെട്ടു. വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രച്ചര്‍ കയറ്റാനോ, മൊബൈല്‍ മോര്‍ച്ചറി എത്തിക്കാനോ വീതിയില്ല.
ഈ സാഹചര്യത്തില്‍ രാജേന്ദ്രനും മക്കാ മസ്ജിദ് പ്രസിഡന്‍റ് മുഹമ്മദ് ഫൈസലും തമ്മില്‍ സംസാരിച്ചു.
ഇതേ തുടര്‍ന്നാണ് മദ്രസയുടെ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കാന്‍ ആലോചനയുണ്ടായത്. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങളുടെ അനുമതിയോടെ ഓമനയുടെ മൃതദേഹം പള്ളിയുടെ മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നലെ വൈകുന്നേരത്തോടെ സംസ്‌കരിച്ചു.










