കൊച്ചി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽ നിന്ന് മക്കൾക്ക് മാറിനിൽക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭർത്താവ് ആവശ്യമായ പിന്തുണ നൽകുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നൽകാൻ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നൽകാനുള്ള തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.
ഗൾഫിൽ ജോലി ചെയ്യുന്ന മകന് മാസം 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാൽ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തിൽ നൽകണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
തുടർന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. മകൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളർത്തുന്നുണ്ടെന്നും ഇതിൽ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകൻ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭർത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചിലവിന് നൽകുന്നുണ്ടെന്നും അതിനാൽ താൻ പണം നൽകണമെന്ന കാര്യം നിയമപരമായി നിലനിൽക്കില്ല എന്നുമാണ് മകൻ വാദിച്ചത്. തുടർന്നാണ് ബിഎൻഎസ്എസ് സെക്ഷൻ 144 അനുസരിച്ച് മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.






