കൊച്ചി: രണ്ടു വയസുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ ) കോടതി ശിക്ഷിച്ചത്. ഇയാൾ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. 2010 ഫെബ്രുവരി 25 നായിരുന്നു സുഭാഷ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുട്ടിയുടെ അച്ഛൻ ഗൾഫിൽ പോയ സമയത്ത് സുഭാഷിനൊപ്പം ജീവിക്കാനായി യുവതി ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് ഇവർ നാട്ടിൽ തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസമാക്കി. ഈ സമയത്താണ് കൊലപാതകം ഉണ്ടായത്.
കുട്ടിയുടെ അമ്മയുമായി സ്വസ്ഥജീവിതം നയിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രാവിലെ 7 മണിക്ക് മകൻ ആദിത്യനെ പൈപ്പിലും പിന്നീട് ബക്കറ്റിലെ വെള്ളത്തിലും മുക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരിവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു. പ്രധാന സാക്ഷി കൂറ് മാറിയെങ്കിലും സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണ് പള്ളുരുത്തി പൊലീസ് കേസ് തെളിയിച്ചത്.










