ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് ക്യാമ്പിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുകയാണ്. നിലവിലെ നാല് എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതിയ വിവരമനുസരിച്ച് ചൊവ്വാഴ്ചയായിരിക്കും ഈ നിർണ്ണായക ചർച്ച നടക്കുക. എംപിമാരുടെ സ്ഥാനാർത്ഥിത്വം, ഗ്രൂപ്പ് സമവാക്യങ്ങൾ എന്നിവയിൽ അന്തിമ തീരുമാനം എഐസിസി നേതൃത്വമായിരിക്കും കൈക്കൊള്ളുക. രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ പ്രകാരം പ്രധാനമായും നാല് എംപിമാരുടെ പേരുകളാണ് നിയമസഭയിലേക്ക് പരിഗണിക്കുന്നത്. വടകര എംപി ഷാഫി പറമ്പിലിനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ഇറക്കാനാണ് നീക്കം നടക്കുന്നത്. ഷാഫിയെപ്പോലെ കടുത്ത വെല്ലുവിളി ഉയർത്തുന്ന ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ മുഖ്യമന്ത്രിയെ മണ്ഡലത്തിൽ തന്നെ തളച്ചിടാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആഗ്രഹം കണ്ണൂർ എംപി കെ. സുധാകരൻ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനോട് സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് കേരളത്തിലെ നേതൃത്വത്തിന് പൊതുവെ താല്പര്യമില്ല. ഇതേസമയം, കോഴിക്കോട് എംപി എം.കെ. രാഘവൻ കോഴിക്കോട് നോർത്തിലും, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് കോന്നിയിലും ജനവിധി തേടാനുള്ള സാധ്യതയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
നാല് എംപിമാർക്ക് ഇളവ് നൽകുകയാണെങ്കിൽ തങ്ങൾക്കും ഇളവ് വേണമെന്ന ആവശ്യം കെ.സി. വേണുഗോപാലിന്റെ അനുകൂലികളും ഉയർത്തുന്നുണ്ട്. എന്നാൽ എംപിമാർ കൂട്ടത്തോടെ മത്സരിക്കാനിറങ്ങിയാൽ തങ്ങൾ മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന ഭീഷണിയാണ് സംസ്ഥാന നേതൃത്വത്തിലെ ചില പ്രമുഖർ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരിക്കുന്നത്. എംപിമാരുടെ സ്ഥാനാർത്ഥിത്വം ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിമാറുമെന്നും അത് പാർട്ടിയെ സംഘടനാപരമായി ബാധിക്കുമെന്നുമാണ് ഇവരുടെ വാദം. ചൊവ്വാഴ്ച നടക്കുന്ന സുധാകരൻ-രാഹുൽ കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാകുകയുള്ളൂ. നിയമസഭാ പോരാട്ടത്തിൽ കരുത്തരെ അണിനിരത്താനുള്ള ഹൈക്കമാൻഡ് നീക്കവും പ്രാദേശിക നേതാക്കളുടെ പ്രതിഷേധവും തമ്മിലുള്ള വടംവലിയിൽ കോൺഗ്രസ് അണികളും വലിയ ആശങ്കയിലാണ്.






