കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തിവികേന്ദ്രീകൃതം അല്ലെന്ന് ഏതു കാലഘട്ടത്തിലും അവർക്കിടയിൽ ഉള്ളവർ ആവർത്തിച്ച് പറയുന്ന കാര്യമാണ്. അതിൽ പാതി സത്യമുണ്ടെങ്കിലും എല്ലാക്കാലത്തും ഏതെങ്കിലും വ്യക്തികളിൽ നിന്നു തന്നെയാണ് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു പോയിട്ടുള്ളത്. പറയുമ്പോൾ പാർട്ടിയുടെ ആശയധാരയിൽ നിന്നുകൊണ്ടും സംഘടന നയങ്ങളിൽ നിന്നുകൊണ്ടുമാണ് കാര്യങ്ങളൊക്കെ നടക്കുന്നത് എന്നതാണ് മേനിയെങ്കിലും യാഥാർത്ഥ്യം അതൊന്നുമല്ല. കൃത്യമായി കാര്യങ്ങൾ തീരുമാനിക്കാനും ഏകോപിപ്പിക്കാനും ഒക്കെ ചില കക്ഷികൾ തന്നെയുണ്ട്.
ഓരോരോ കാലഘട്ടങ്ങളിലും അങ്ങനെയുള്ള അനവധിപേർ സിപിഎം എന്ന സംഘടനയിലൂടെ അവരുടെ യാത്ര മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയ കാലം മുതൽക്കേ ദാ ഈ നിമിഷം വരെയും സിപിഎമ്മിനെ സദാസമയവും നയിക്കുന്ന ഒരാളാണ്. പാർട്ടിക്ക് സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ ഒക്കെ ഉണ്ടെങ്കിലും ചരട് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലാണ്. എന്നാൽ കുറച്ചു നാളുകളായി പിണറായി വിജയന് അപ്പുറത്തേക്ക് മന്ത്രി മുഹമ്മദ് റിയാസിലേക്ക് സിപിഎമ്മിന്റെ കിരീടവും ചെങ്കോലും ലഭിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
മന്ത്രിസഭയിലും പാർട്ടിക്ക് ഉള്ളിലും ഏറ്റവും വലിയ ഗ്ലാമർ മുഖം ഇന്ന് മുഹമ്മദ് റിയാസ് ആണ്. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ വകുപ്പുകളിലും നടക്കുന്നത്. ഈ കരുത്തോടെയാണ് പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും മുഹമ്മദ് റിയാസ് സജീവമായി ഇടപെടുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് മുഹമ്മദ് റിയാസ് സിപിഎമ്മിന് നയിക്കുവാൻ ഇറങ്ങിയിരിക്കുന്നത്. റിയാസ് സിപിഎമ്മിനെ നയിക്കുവാൻ ഇറങ്ങുന്നതിന്റെ സൂചനകൾ കഴിഞ്ഞ സമ്മേളനകാലം മുതൽക്കേ എല്ലാവർക്കും ലഭിച്ചിരുന്നു.






