കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ദുരന്തബാധിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അധികമായി അനുവദിച്ച ധനസഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്തബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും വായ്പ ഏറ്റെടുക്കൽ, ഭൂമി കൃഷിയോഗ്യമാക്കൽ തുടങ്ങിയ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിതം പുനഃസ്ഥാപിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. ഉപജീവനത്തിനായുള്ള മൈക്രോ പ്ലാനുകൾ നടപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. തുടർന്ന് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉപജീവനമാർഗത്തിനായി ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 5.11 കോടി രൂപയാണ് അനുവദിച്ചത്.
ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള ഡോപ്ലർ റഡാർ ഡിസംബറോടെ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി നേരിടുന്നതിനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോകുകയാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


