കോട്ടയം: കോട്ടയം നഗരത്തിലെ ലഹരികച്ചവടക്കാരുടെ ഇടയിലെ ‘റൈഡർ’ ആണ് കൊലപാതക കേസിൽ പിടിയിലായ അഭിജിത്തെന്നു പൊലീസ് പറയുന്നു. ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെ ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചിട്ടുണ്ട് അഭിജിത്ത്. 21–ാം വയസ്സിലാണ് ആദ്യമായി പോലീസ് പിടിയിലാകുന്നത്. 6.5 കിലോ കഞ്ചാവും എംഡിഎംഎയുമായിരുന്നു അന്ന് പോലീസ് പിടിയിലാകുമ്പോൾ കൈയിലുണ്ടായിരുന്നത്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും സമാന കേസുകളിൽ അറസ്റ്റിലായി. ഇയാൾക്കെതിരെ സ്വർണമാല മോഷ്ടിച്ചതിനും കേസുണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവ സമയത്ത് ആദർശിന്റെ ഒപ്പമുണ്ടായിരുന്ന റോബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തേ കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണു റോബിൻ. 2023ൽ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്. അന്ന് 17.8 കിലോ കഞ്ചാവ് റോബിന്റെ വീട്ടിൽനിന്നു പിടികൂടിയിരുന്നു.
പുതുപ്പള്ളി തോട്ടയ്ക്കാടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളമ്പാട്ടുകുന്ന് താന്നിക്കൽ വീട്ടിൽ ആദർശ് സോമൻ (23) ആണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ മാണിക്കുന്നം ലളിതാസദൻ വീട്ടിൽ അഭിജിത്തിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത്തിന്റെ പിതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ വി.കെ.അനിൽകുമാറിനെ (ടിറ്റോ) അറസ്റ് ചെയ്യ്തെങ്കിലും പിന്നീടു വിട്ടു. തിങ്കൾ പുലർച്ചെ 2 മണിക്ക് ടിറ്റോയുടെ വീട്ടുമുറ്റത്താണു കൊലപാതകം നടന്നത്.




