ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയിൽ കടുത്ത നടപടിക്കൊരുങ്ങി ദേശീയപാത അതോറിറ്റി. നിർമാണക്കരാർ ഏറ്റെടുത്ത കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിക്കും പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപാൽ ഹൈവേ എൻജിനിയറിങ് കൺസൽട്ടൻ്റിനും നോട്ടീസ് നൽകി. സ്വന്തം ചെലവിൽ കരാർ കമ്പനി ഫ്ളൈഓവർ നിർമിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഈ തുക കമ്പനി വഹിക്കണം.
പാതയുടെ തകർച്ച പരിശോധിച്ച ഐഐടി വിദഗ്‌ധരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ട് വ്യാഴാഴ്ച്‌ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡൽഹിയിലെ ഡോ. അനിൽ ദീക്ഷിത്, ഐഐടി കാൻപുരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹൻകൃഷ്ണ്‌ണ എന്നിവരാണ് പ്രാഥമികപരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. മണ്ണിൻ്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിർമാണവും നടത്തിയത് ഗുരുതരവീഴ്ച്‌ചയാണെന്ന് സമിതി കണ്ടെത്തി. പ്രൊഫ. ജി.വി. റാവുവിൻ്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
ദേശീയപാത നിയർമാണത്തിന് സഹായിച്ച സ്ഥാപനങ്ങളായ ഡിസൈൻ കൺസൽട്ടൻ്റായ മുംബൈ സ്ട്രാറ്റ ജിയോസിസ്റ്റംസ്, എച്ച്‌ബിഎസ് ഇൻഫ്രാ എൻജിനിയേഴ്‌സ് ഹൈദരാബാദ് എന്നിവരോടും സുരക്ഷാ കൺസൽട്ടന്റ് ശ്രീ ഇൻഫോടെകിനോടും 20 ലക്ഷം വീതം പിഴയീടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡിബാർ ചെയ്യാതിരിക്കാനും കാരണം ബോധിപ്പിക്കാൻ അവ്വശ്യപ്പെട്ട് നോട്ടീസ് നൽകി. അതേസമയം ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്‌പെന്‍ഡ് ചെയ്തു. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.






