തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത 66 നിർമാണം 444 കിലോമീറ്റർ പൂർത്തിയായെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. 45 മീറ്റർ വീതിയിൽ ആറുവരി പാത പൂർത്തീകരിക്കപ്പെട്ടു. ഇത് കേൾക്കുമ്പോൾ ചിലർക്ക് അത്ഭുതമാണ്. പണി പൂർത്തീകരിച്ച സ്ഥലങ്ങളിലെല്ലാം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഉദാഹരണത്തിന് മാഹി ബൈപാസ്, കോഴിക്കോട് ബൈപാസ് എന്നിവ.
മലപ്പുറം ജില്ലയിൽ ഒരറ്റത്തുനിന്ന് അങ്ങേ അറ്റത്ത് എത്തണമെങ്കിൽ മൂന്ന് മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ മുക്കാൽ മണിക്കൂർ മതിയെന്നും മന്ത്രി സഭയിൽ പറഞ്ഞു. നിർമാണത്തിൻ്റെ പൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്. എന്നാൽ ഇതിനെ എല്ലാ വിധത്തിലും സഹായിക്കുന്നത് സംസ്ഥാന സർക്കാരാണ്.
മരങ്ങൾ മുറിച്ചുമാറ്റുക, വൈദ്യുതിലൈൻ മാറ്റുക, സ്ഥലം ഏറ്റെടുക്കുക, തർക്കങ്ങൾ പരിഹരിക്കുക, വകുപ്പുകളെ ഏകോപിപ്പിക്കുക – ഇതിനെല്ലാം സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നതായി കേന്ദ്രമന്ത്രിയും ദേശീയ പാത അതോറിറ്റിയും പറയുകയാണ്. സ്ഥലം ഏറ്റെടുക്കാൻ പണം അങ്ങോട്ടു നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും റിയാസ് വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പുകളെല്ലാം ദേശീയപാത നിലവാരത്തിലുള്ള ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റോഡുകളാക്കി വികസിപ്പിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആറുവരിപ്പാത തയ്യാറാകുമ്പോഴേക്കും പൊതുമരാമത്ത് റോഡുകളും ഉന്നത നിലവാരത്തിലേക്ക് മാറും. ഇതോടെ സംസ്ഥാനമെമ്പാടും മികച്ച പാതകളിലൂടെ സഞ്ചരിക്കാൻ കഴിയും.നിമസഭയിൽ അൻവർ സാദത്തിൻ്റെ സബ്മിഷന് മറുപടി പറയവേയാണ് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കുമെന്ന് വ്യക്തമാക്കിയത്.






