ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ധനവില ഉയർത്തി നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചതായി കമ്പനി അറിയിച്ചു. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. മറ്റ് എണ്ണക്കമ്പനികളും ഉടൻ വില കൂട്ടാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനികളിലൊന്നായ നയാരയ്ക്ക് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലായി പമ്പുകളുണ്ട്.
ഇതിനിടെ, ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ ആക്രമണവും അതിന് മറുപടിയായുള്ള പ്രത്യാക്രമണങ്ങളും ആഗോള ഊർജവിതരണത്തെ ബാധിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയും എണ്ണവിതരണത്തിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ തിരക്ക് കൂടിയിട്ടുണ്ട്. എൽപിജി ലഭ്യത കുറയുന്നതോടെ ഗ്യാസ് ഏജൻസികളിലും ഡിപ്പോകളിലും നീണ്ട നിരകൾ രൂപപ്പെട്ടിരിക്കുകയാണ്.
അതേസമയം, അമേരിക്കയുടെ അനുമതിയോടെ ഇന്ത്യ വീണ്ടും ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019ൽ അമേരിക്കൻ നിയന്ത്രണങ്ങളെ തുടർന്ന് ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതി ഇന്ത്യ നിർത്തിയിരുന്നു.
‘അറോറ’ എന്ന കപ്പൽ മംഗളൂരു തുറമുഖത്ത് എത്തുമെന്നാണ് വിവരം. കപ്പലിലെ എൽപിജി ശേഖരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊതുമേഖലാ കമ്പനികൾക്ക് തുല്യമായി വിതരണം ചെയ്യാനാണ് നീക്കം. നരേന്ദ്ര മോദിയും ഡൊണാൾഡ് ഡോണൾഡ് ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ തീരുമാനമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.






