എറണാകുളം: പുതിയ പദ്ധതിയ്ക്ക് തയ്യാറെടുത്ത് നെടുമ്പാശ്ശേരി എയർപോർട്ട്. യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങുകയാണ് സിയാൽ. ഇതിനായി ധാരണാ പത്രത്തിൽ ഒപ്പു വെച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനത്തിൽ കൊണ്ടുവരുന്നതാണ് പുതിയ പദ്ധതി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വിമാനത്താവളം യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്നത്.
മന്ത്രി കെ. കൃഷ്ണൻകുട്ടിയും, പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്. ബസുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതമാണ് വകയിരുത്തുക. ആകെ 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള എച്ച് വി ഐ സി ഫൗണ്ടേഷൻ നൽകും. ഒരു വർഷത്തിനകം ബസുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും മറ്റ് ചെലവുകളും സിയാൽ വഹിക്കും. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തീരുമാനിക്കും.










