കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഒടിഞ്ഞ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
നവജാത ശിശുക്കൾക്ക് വാരിയെല്ലിൽ കുത്തിവയ്പ്പ് നൽകാറില്ലെന്നും തുടയിലാണ് കുത്തിവയ്പ്പ് നൽകുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.
എന്നാൽ ആശുപത്രിയുടെ വാദം തള്ളി കുഞ്ഞിന്റെ മാതാപിതാക്കൾ രംഗത്തെത്തി. സൂചി കയറിയ വിവരം അന്ന് തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും വീഴ്ചയില്ലെന്ന റിപ്പോർട്ട് എന്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം ഒടിഞ്ഞ സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നാണ് അഞ്ജു കുഞ്ഞിന് ജന്മം നൽകിയത്. പനിയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് ജനിച്ച് രണ്ടാം ദിവസം അദ്വികയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായ സമിതിയിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവർ അംഗങ്ങളായിരുന്നു.


