കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു. നിലവിൽ 5,600ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 26ന് നേപ്പാൾ–തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തെ തുടർന്നാണ് നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത പ്രളയമുണ്ടായത്. അതേസമയം, ജലവൈദ്യുത തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രാഥമിക സർക്കാർ റിപ്പോർട്ട് പ്രകാരം, 32,933 പേരെയാണ് പ്രളയം ബാധിച്ചത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. നാല് ആരോഗ്യകേന്ദ്രങ്ങൾ പൂർണമായും മൂന്ന് ആരോഗ്യകേന്ദ്രങ്ങൾ ഭാഗികമായും തകർന്നു. ഏകദേശം 55 കിലോമീറ്റർ റോഡുകളും 37 വാഹനഗതാഗത പാലങ്ങളും 68 തൂക്കുപാലങ്ങളും പൂർണമായും തകർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ നാശനഷ്ടത്തിന്റെ ഔദ്യോഗിക കണക്ക് പൂർത്തിയായിട്ടില്ല.
പ്രളയത്തിൽ കാണാതായ 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 166 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും ചൈനയില്‍ നിന്ന് 1,907 ഇന്ത്യക്കാര്‍ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.


