കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പാർട്ടി അണികളുടെ അഭിപ്രായങ്ങൾ കേട്ട് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം പിന്നിലാകാനുള്ള കാരണങ്ങൾ പരിശോധിക്കണം. സംഘടനാ പ്രവർത്തനത്തിൽ ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും പി. ജയരാജൻ വ്യക്തമാക്കി.
വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് അകന്നുപോയത് സിപിഎം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും പി. ജയരാജൻ പറഞ്ഞു. എന്നാൽ സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിക്കുകയാണ് ചിലർ ചെയ്തത്. ഇത് അവർക്ക് ലഭിച്ച താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും പി. ജയരാജൻ പറഞ്ഞു. പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന പി. ജയരാജന്റെ പരാമർശത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചില്ല.


