നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. ഈ സര്‍വേ രണ്ടുമാസം നീണ്ടുനിൽക്കുന്നതായിരിക്കും.
സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിര്‍വ്വഹിക്കുന്നത്. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സർവ്വേക്ക് ആളെ എത്തിക്കുന്നത്.
സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് ഈ സർവേയുടെ പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വെ മാതൃകയിൽ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരമുള്ള വിവര ശേഖരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.






